Thursday 18 July 2013


"കുഴൂർ വിത്സന്റെ കവിതകൾ" 
_________________________________

"കുഴൂർ വിത്സന്റെ കവിതകൾ" അനുഭവിച്ചു.... ഒരേ സമയം മനസിനെ പച്ചപ്പിലേക്കും, മരുവിലെക്കും ഇരുട്ടിലേക്കും വെളിച്ചത്തിലേക്കും പറത്തികൊണ്ട് പോയ എഴുത്ത്.. കവിതയിൽ കഥയും, കഥയിൽ കവിതയുമായി ചിന്തകളെ തലങ്ങും വിലങ്ങും പ്രഹരിച്ച ചില നൊമ്പരങ്ങൾ..

വേപ്പുമരത്തിന്റെ കരിം പച്ച ഇലകളിൽ കയ്പ്പ് "കാണാതെ" നില്ക്കുന്ന കവിത. ഉത്തരം കിട്ടാതെ പോവുന്ന ചോദ്യങ്ങൾക്ക് മുന്നില് അപ്പനെ ഓർത്ത് നെടുവീർപ്പിടുന്ന കവിത... ഓരോ കവിതയും ഓരോ മരമായി അതിന്റെ ഇലകളിലൂടെ പൂക്കളിലൂടെ വേരുകളിലൂടെ ആത്മാവിനെ എത്തി പിടിക്കയാണ്.. അതുകൊണ്ട് തന്നെയാവണം ഈ പുസ്തകത്തിന്റെ ഓരോ താളും മുന്നോട്ടു മറിക്കും തോറും മനസ് പിൻതാളിൽ തന്നെ തറച്ചു നില്ക്കുന്നത്..

ഈ ഭാഷയ്ക്കൊരു സുഖമുണ്ട്.. അനുഭവത്തിന്റെ സുഖം. വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കയാണ്. കലുങ്കിനടിയിലെ കുഞ്ഞു ആൽമരത്തിനെ ഉമ്മ വെച്ച് അമ്മയാക്കാൻ പറയുന്ന കവി.. കവിതയുടെ കുരിശുമരവുമായ് കവി അരുടെതുമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കയാണ്... ഇതിനിടയിൽ ജനാധിപത്യ മുദ്രാവാക്യങ്ങൾക്ക് നേരെ നീട്ടി തുപ്പുന്നുണ്ട്, വസന്തത്തിനു നേരെ കൈ നീട്ടുന്നുണ്ട്, വേനലിൽ തപിച്ചു നില്ക്കുന്നുണ്ട്... അപ്പാ എന്ന് നീട്ടി വിളിക്കുന്നുണ്ട്.. അമ്മെ ഇത് ഞാനാണമ്മേ എന്ന് വിലപിക്കുന്നുണ്ട്.. ഒടുവിൽ വരി തെറ്റാതെ, കാലിടറാതെ കവിതകൾ ഓരോന്നും ചിന്തകളുടെ പിന്നാലെ കൂടുമ്പോൾ കവിയെ.. ഒന്ന് പറയാം വഴിയരികിൽ മരം പൂത്തു നിൽക്കുമ്പോൾ നിനക്ക് തോന്നുന്ന "ഒരിത് " പോലെ പേരിട്ടു പറയാനാവാത്തൊരു മതിപ്പിന്റെ മഞ്ഞുമലയിൽ എന്റെ വായനാനുഭവം നിൽക്കുമ്പോൾ ഇനിയും ആയിരം നാവുമരങ്ങളായ് നിന്റെ ഹൃദയാക്ഷരങ്ങൾ വരും കാലങ്ങളിൽ കവിതയുടെ നീലാകാശത്തേക്കു ചില്ലകൾ ഉയർത്തി നിൽക്കുമ്മെന്ന ഉറപ്പ്...!

No comments:

Post a Comment